ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലും രാഷ്‌ട്രീയ പോരാട്ടം മുറുകുന്നു. പുതിയ ഡാം വേണ്ടെന്നും, ബേബി ഡാം ശക്‌തിപ്പെടുത്തിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന ആവശ്യത്തിന്റെ പശ്‌ചാത്തലത്തിൽ അണ്ണാ ഡിഎംകെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തേനി, മധുര, ശിവഗംഗ തുടങ്ങിയ കാർഷിക മേഖലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിഷേധ ധർണ്ണകൾ നടക്കുന്നത്. അണക്കെട്ടിലെ ജലം 138 അടി കടന്നപ്പോൾ തുറന്നു വിട്ട നടപടി കർഷകരോടുള്ള വഞ്ചനയാണെന്നും അണ്ണാ ഡിഎംകെ ആരോപിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സ്‌റ്റാലിൻ സർക്കാർ കേരളവുമായി ഒത്തുകളിച്ചെന്നും അണ്ണാ ഡിഎംകെ ആരോപിച്ചു. കൂടാതെ പ്രതിഷേധ ധർണ്ണകളിൽ കേരള സർക്കാരിന് എതിരായി മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.
അണ്ണാ ഡിഎംകെക്ക് ഒപ്പം തന്നെ ബിജെപിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ച് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷം നടത്തി വരുന്ന പ്രതിഷേധം വിലകുറഞ്ഞ രാഷ്‌ട്രീയ നീക്കമാണെന്ന നിലപാടിലാണ് തമിഴ്‌നാട് സർക്കാർ.
Read also: മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി