തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, ബിജെപി പ്രവർത്തകർ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും കമ്മീഷണർ ഓഫീസിലേക്കും കളക്ടറേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തി, പലയിടത്തും സംഘർഷമുണ്ടായി.
കൊല്ലം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നടന്ന പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ ലോങ് മാർച്ചിൽ സംഘർഷമുണ്ടായി.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേത്യത്വത്തിൽ ചിന്നക്കടയിൽ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയിൽ വച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു, ഒരാൾക്ക് പരിക്കേറ്റു. കൊല്ലത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കോട്ടയം എംസി റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ അടക്കം ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.