കൊച്ചി: കിറ്റക്‌സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി-20 പ്രസിഡണ്ട് കൂടിയായ കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ കിറ്റക്‌സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വസ്‌തുതാപരമായി തന്നെ കമ്പനിക്ക് വരുന്ന ചൊവ്വാഴ്‌ച മറുപടി നൽകു൦. ഇത് വഴി ലഭിക്കുന്ന പാരിതോഷികം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പിടി തോമസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ ഒന്നിനാണ് കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിക്കെതിരെ പിടി തോമസ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നു എന്ന ആരോപണമാണ് പിടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്‌സിന്റെ പ്ളാന്റുകൾ കിഴക്കമ്പലത്ത് സ്‌ഥാപിച്ച് മാലിന്യം പുറന്തള്ളുകയാണെന്നും കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് പറഞ്ഞിരുന്നു.
എന്നാൽ, പിടി തോമസിന്റെ ആരോപണങ്ങൾ നുണയും അസംബന്ധവുമാണ് എന്നായിരുന്നു എംഡി സാബു എം ജേക്കബിന്റെ പ്രതികരണം. കിറ്റക്‌സ് കമ്പനിയുടെ നേതൃത്വത്തിൽ ട്വന്റി-20 തൃക്കാക്കരയിൽ ഉൾപ്പടെ 8 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് വെല്ലുവിളിയായതാണ് പിടി തോമസിന്റെ ആരോപണത്തിന് കാരണമെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.
തിരുപ്പൂരിൽ പ്രവർത്തിച്ചിരുന്ന കിറ്റക്‌സിന്റെ നാല് ബ്ളീച്ചിങ്, ഡൈയിങ് സെന്റുകൾ ഗുരുതര രാസമാലിന്യങ്ങൾ പുറന്തള്ളുന്നുവെന്നതിന്റെ പേരിൽ ചെന്നൈ ഹൈക്കോടതിയും, സുപ്രീം കോടതിയും ചേർന്ന് അടച്ചുപൂട്ടിയെന്നതടക്കമുള്ള അഞ്ച് ആരോപണങ്ങൾ തെളിയിച്ചാൽ പിടി തോമസിന് 50 കോടി രൂപ നൽകാമെന്നും സാബു ജേക്കബ് വാർത്താ കുറിപ്പിൽ വെല്ലുവിളിച്ചിരുന്നു.
Most Read: പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ആരോഗ്യമന്ത്രി