തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്‌ഭവൻ പ്രതിരോധം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൽഘാടനം ചെയ്യുന്ന പ്രതിഷേധ മാർച്ച് ശക്‌തമായ ജനകീയ മുന്നേറ്റമാകുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
ചാൻസലറായി ഗവർണറെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും ആർഎസ്‌എസും ബിജെപിയും ഉത്തരേന്ത്യയിൽ ചെയ്‌തുകൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും ഇതനുവദിക്കാൻ സാധിക്കില്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.
ഗവർണറുടെ കാവിവൽക്കരണ ലക്ഷ്യം തിരിച്ചറിയുന്ന കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിലേക്കും പ്രക്ഷോഭത്തിലേക്കും എത്തുകയാണ്. നിയമസഭ പാസാക്കിയ ബില്ല് പോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവർണറെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവർണർക്കില്ല. ഫലപ്രദമായി നടത്തേണ്ട പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് ഗവർണർ. ആർഎസ്‌എസിനും ബിജെപിക്കും വേണ്ടി ഗവർണർ നടപ്പിലാക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ഇടപെടാനാകുന്നത്. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബില്ല് കൊണ്ടുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ജനാധിത്യ സമൂഹമാണ്. ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്‌തംഭിപ്പിക്കാനാവില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാജ്‌ഭവൻ ധര്‍ണയുടെ സമയത്തുതന്നെ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങളും നടക്കും. പാർട്ടി തീരുമാനം അനുസരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തിൽ പങ്കെടുക്കില്ല. സിപിഐ, സിപിഎം, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും. അതേസമയം, ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്.
Most Read: ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍