ചെന്നൈ: ബിഹാറിനും തമിഴ്‌നാടിനും പിന്നാലെ സൗജന്യ കോവിഡ് വാക്‌സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പുതുച്ചേരിയും. മുഖ്യമന്ത്രി നാരായണ സ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെങ്കില്‍ പോലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് നാരായണ സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിഹാറില്‍ ബിജെപിയും, തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും സൗജന്യ വാക്‌സിൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതുച്ചേരിയും രംഗത്ത് വന്നത്.
‘കോവിഡ് രോഗം പോളിയോ,വസൂരി പോലെ ആണ്, ഇത്തരം രോഗങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ സൗജന്യമായി വാക്‌സിൻ നല്‍കുന്നുണ്ട്. സമാനമായി കോവിഡ് രോഗത്തിനും സൗജന്യ വാക്‌സിൻ ലഭ്യമാക്കും’ നാരായണ സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബിഹാറില്‍ ബിജെപി സൗജന്യ വാക്‌സിൻ എന്ന വാഗ്‌ദാനം മുന്നോട്ട് വച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്‌തമായ രംഗത്ത് വന്നിരുന്നു.
തമിഴ്‌നാട്ടിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ കണ്ടുപിടിക്കുക പോലും ചെയ്യാത്ത വാക്‌സിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മുതലെടുപ്പിന് ശ്രമിക്കുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Read Also: മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി