ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന് എതിരെയാണ് ബിജെപി രംഗത്ത് വന്നത്. മെഹ്ബൂബ മുഫ്‌തിയുടെ പരാമര്‍ശത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് അവരെ തടവിലാക്കണമെന്ന് ജമ്മു കശ്‍മീരിലെ ബി ജെ പി പ്രസിഡന്റ് രവീന്ദര്‍ റൈന ആവശ്യപ്പെട്ടു. രാഷ്‌ട്രീയ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ജമ്മു കശ്‍മീര്‍ ബി ജെ പി പറഞ്ഞു.
370ആം വകുപ്പ് എടുത്ത് മാറ്റിയതിലൂടെ കശ്‍മീർ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളെ സര്‍ക്കാര്‍ കൊള്ളയടിച്ചുവെന്നും കശ്‍മീരിന്റെ പതാക തിരിച്ചു കിട്ടുംവരെ മറ്റൊരു പതാകയും ഉയര്‍ത്തില്ലെന്നും മെഹ്ബൂബ മുഫ്‌തി പറഞ്ഞിരുന്നു. 14 മാസത്തെ വീട്ടുതടങ്കലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു മുഫ്‌തിയുടെ പ്രതികരണം. 370ആം വകുപ്പിന്റെ പുനസ്‌ഥാപനം മാത്രമല്ല കശ്‍മീർ ജനത അനുഭവിക്കുന്ന എല്ലാ പ്രശ്‍നങ്ങളില്‍ നിന്നുമുള്ള മോചനമാണ് തന്റെ ലക്ഷ്യം. അതിനായി പോരാടും. എന്നാല്‍ സമാധാനപരമായ പോരാട്ടമാണ് താന്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്നും മുഫ്‌തി പറഞ്ഞു
Read also: ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി