കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീർ പിടിച്ചെടുക്കാനുള്ള പോരാട്ടം തുടർന്ന് താലിബാൻ തീവ്രവാദികൾ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പഞ്ച്‌ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടു.
“അഫ്‌ഗാനിസ്‌ഥാന്റെ മുഴുവൻ മേഖലയുടെയും നിയന്ത്രണം ഞങ്ങളുടെ കൈകളിൽ വന്നു. പ്രശ്‌നക്കാരെ പരാജയപ്പെടുത്തി പഞ്ച്‌ഷീറിനെ ഞങ്ങളുടെ അധീനതയിൽ കൊണ്ടുവന്നിരിക്കുന്നു,”- താലിബാൻ അവകാശപ്പെട്ടു. എന്നാൽ പഞ്ച്‌ഷീർ ഇപ്പോഴും ആർക്കുമുന്നിലും കീഴടങ്ങിയിട്ടില്ലെന്ന് അഫ്‌ഗാൻ മുൻ ഉപരാഷ്‌ട്രപതി അമറുള്ള സലേ പറഞ്ഞു.
“ഞങ്ങൾ ഒരു പ്രയാസകരമായ അവസ്‌ഥയിലാണ് എന്നതിൽ സംശയമില്ല. ഞങ്ങൾ താലിബാൻ അധിനിവേശ ഭീഷണിയിലാണ്. ഞങ്ങൾ പ്രതിരോധിച്ചു നിൽക്കുകയാണ്. ചെറുത്തു നിൽപ് തുടരുകയാണ്. എന്റെ മണ്ണിനെ രക്ഷിക്കാൻ ഞാൻ ഇവിടെയുണ്ട്, എന്റെ മണ്ണിനും അതിന്റെ അന്തസിനും വേണ്ടി പൊരുതും,”- സലേ പ്രതികരിച്ചു.
പഞ്ച്‌ഷീർ താലിബാന് മുന്നിൽ അടിയറവ് പറഞ്ഞെന്ന അവകാശവാദം അമറുള്ള സലേയുടെ മകൻ എബാദുള്ള സലേയും നിഷേധിച്ചു. അത് തെറ്റായ വർത്തയാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ച്‌ഷീറിലേക്കുള്ള പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്‌തുക്കൾക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്‌ട്രസഭയും വിദേശ രാഷ്‌ട്രങ്ങളും ഇടപെടണമെന്നും അമറുള്ള സലേ ട്വിറ്ററിൽ ആവശ്യപ്പെട്ടു.
Most Read: ഐഡ ചുഴലിക്കാറ്റ്; യുഎസിലെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ 49 മരണം