പൂനെ: മൽസ്യ- മാംസ വിൽപന നിരോധനം പൂനെയിലെ ദെഹു പ്രദേശത്ത് പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു.
മഹാരാഷ്‌ട്രയിലെ പ്രശസ്‌തമായ ‘സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം’ സ്‌ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്‌തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം. മാംസവും മൽസ്യവും വിൽക്കുന്ന കടകൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകർക്കെതിരെ പോലീസ് നടപടിയെടുക്കുമെന്നും ദേഹു നഗർ പഞ്ചായത്ത് ചീഫ് ഓഫിസർ പ്രശാന്ത് ജാദവ് അഭ്യർഥിച്ചിരുന്നു.
അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനാൽ ഗ്രാമപഞ്ചായത്ത് പിരിച്ചുവിട്ടു. പിന്നാലെ ഇവിടെ ഇറച്ചിയും മീനും വിൽക്കാൻ തുടങ്ങി. കോവിഡ് കൂടി വന്നതോടെ പ്രതിരോധശേഷി വർധിപ്പിക്കാൻ പലരും മാംസത്തിന് ഊന്നൽ നൽകാൻ ആരംഭിച്ചു. എന്നാൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പൽ കൗൺസിലായി രൂപാന്തരപ്പെടുകയും ജനുവരിയിൽ തിരഞ്ഞെടുപ്പ് നടത്തുകയും എൻസിപി അധികാരത്തിലെത്തിൽ എത്തുകയും ചെയ്‌തു.
അതിനുശേഷമുള്ള ആദ്യ പൊതുയോഗത്തിൽ ഒരിക്കൽ കൂടി മാംസ- മൽസ്യ വിൽപന നിരോധിക്കുന്ന പ്രമേയം പാസാക്കി. പ്രമേയം എല്ലാ പാർട്ടികളും ഏകകണ്‌ഠമായി അംഗീകരിച്ചു. ഫെബ്രുവരിയിൽ എടുത്ത തീരുമാനം ഇറച്ചി, മീൻ കച്ചവടക്കാരെ അറിയിക്കുകയും ചെയ്‌തു. ഇവർക്ക് മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ക്ഷേത്രം നിലനിൽക്കുന്ന ദെഹു പ്രദേശത്ത് ഒഴികെ പൂനെയിലെ മറ്റെവിടെയും ഈ നിയമം ബാധകമല്ല.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം