ഛണ്ഡീഗഢ്: പഞ്ചാബിൽ തൂക്കുമന്ത്രിസഭയ്‌ക്ക് സാധ്യതയെന്ന് സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്‌ഡ് സര്‍വേ. ബിജെപി വലിയ നേട്ടമുണ്ടാക്കാത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വോട്ട് ചോര്‍ച്ച നേരിടുമെന്നാണ് പ്രവചനം. ആം ആദ്‌മി മികച്ച മുന്നേറ്റം നടത്തുമെങ്കിലും ഏതെങ്കിലും മുന്നണിയ്‌ക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്.
ആം ആദ്‌മി പാര്‍ട്ടിക്ക് 33 ശതമാനം വോട്ടും കോണ്‍ഗ്രസിന് 30 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. ശിരോമണി അകാലിദള്‍ സഖ്യത്തിന് 26 ശതമാനമാണ് പ്രവചനം. ബിജെപി സഖ്യത്തിന് ആറ് ശതമാനം മാത്രമാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനം വോട്ടും ലഭിക്കും.
ഭഗ്‌വന്ത് മന്‍ ആണ് സംസ്‌ഥാനത്ത് എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. സംഗ്രൂരില്‍ നിന്ന് രണ്ട് തവണ എഎപി എംപിയായിരുന്നു ഭഗ്‌വന്ത് മന്‍. സംഗ്രൂര്‍ ജില്ലയിലെ ധുരി നിയമസഭാ സീറ്റില്‍ നിന്നാണ് മന്‍ ജനവിധി തേടുന്നത്. സര്‍വേ ഫലങ്ങളെല്ലാം അനുകൂലമാണെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ആം ആദ്‌മിയെ പിന്നോട്ട് വലിക്കുന്ന ഘടകം. കൂടാതെ, സംസ്‌ഥാനത്ത് ഏറെ ചര്‍ച്ചയാകുന്ന കര്‍ഷക സമരം ആം ആദ്‌മിക്ക് വേണ്ട വിധത്തില്‍ പ്രചാരണത്തില്‍ ഉപയോഗിക്കാനും സാധിക്കുന്നില്ല.
ശിരോമണി അകാലിദളാണ് കാര്‍ഷിക നിയമത്തില്‍ ഏറ്റവും സജീവമായ പ്രചരണം നടത്തുന്നത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബിജെപി സഖ്യം ഉപേക്ഷിച്ചെന്നും കേന്ദ്രമന്ത്രി സ്‌ഥാനം രാജിവെച്ചെന്നും പറഞ്ഞുള്ള പ്രചരണത്തിലൂന്നിയാണ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തിക്കുന്നത്. ബിഎസ്‌പിയും ഇടത് പാര്‍ട്ടികളും ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിലുണ്ട്.
അതേസമയം, തിരഞ്ഞൈടുപ്പ് അടുത്തിരിക്കുമ്പോഴും പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യമാണുള്ളത്. സുല്‍ത്താന്‍പൂര്‍ ലോധി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി നവ്‌ജോത് സിങ് സീമയ്‌ക്കെതിരെ പ്രചാരണവുമായി മന്ത്രി റാണാ ഗുര്‍ജിത് സിങ് രംഗത്തെത്തി. വിമത സ്‌ഥാനാർഥിയായ മകന്‍ ഇന്ദര്‍ പ്രതാപ് സിങ്ങിന് വേണ്ടിയാണ് റാണ പ്രചാരണം നടത്തിയത്. നവദീപ് സിംഗ് സീമയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും റാണ വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബിൽ ഇക്കുറി വിധിയെഴുതുക. ഫെബ്രുവരി 14ന് നടത്താന്‍ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്‌ഥാന സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 10നാണ് ഫലമറിയുക.
Also Read: വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം