അമൃത്‌സർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ് സർക്കാർ. ബിരുദതരം വരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി നൽകാനും തീരുമാനമായി. ഗൃഹനാഥനെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും പഞ്ചാബ് സർക്കാർ വ്യക്‌തമാക്കി. ജൂലൈ ഒന്ന് മുതൽ ഈ വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി തുടങ്ങും.
കോവിഡ് മൂലം അനാഥരായ കുട്ടികൾക്കും ഗൃഹനാഥനെ നഷ്‌ടമായ കുടുംബത്തിലെ കുട്ടികൾക്കും സർക്കാർ സ്‌ഥാപനങ്ങളിലൂടെയാണ് വിദ്യാഭ്യാസം ഒരുക്കുക. തങ്ങളുടെ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് വളർത്തച്ഛനാകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
അനാഥരായ കുട്ടികൾക്ക് 21 വയസ് തികയുന്നത് വരെയും ഗൃഹനാഥനില്ലാത്ത കുടുംബങ്ങൾക്ക് മൂന്ന് വർഷം വരെയുമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിനുശേഷം സ്‌ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, കോവിഡ് ബാധിതർക്ക് 51,000 രൂപ ഗ്രാന്റ് നൽകുന്ന ആശിർവാദ് പദ്ധതിക്ക് ജൂലൈ ഒന്ന് മുതൽ തുടക്കമാകും. ഇവർക്ക് സംസ്‌ഥാന സ്‌മാർട് റേഷൻ കാർഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സർബത്ത് സേഹത്ത് യോജനക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കോവിഡ് സഹായം; ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക്