ദോഹ: ഖത്തറിലേക്കുള്ള കോവിഡ് യാത്രാ നിബന്ധനകളിൽ മാറ്റം. ഇന്ത്യ ഉള്‍പ്പടെയുള്ള 9 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്‌സിനെടുത്തവരെയും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യ, ബംഗ്ളാദേശ്, ഈജിപ്‌റ്റ്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്‌ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ഇളവ്. ഫെബ്രുവരി 28 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
എന്നാൽ വാക്‌സിനെടുത്തിട്ടില്ലാത്തവരും കോവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാര്‍ 5 ദിവസം ഹോട്ടല്‍ ക്വാറന്റെയ്ൻ പൂര്‍ത്തീകരിക്കണം. ഖത്തറിലെത്തി 24 മണിക്കൂറിനകം കോവിഡ് പിസിആര്‍ പരിശോധന നടത്തണം. ഹോട്ടല്‍ ക്വാറന്റെയ്‌നിന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‌ക്കും വിധേയമാവണം. വാക്‌സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.
ഈ രാജ്യങ്ങളിൽ നിന്നുള്ള പൂർണമായും വാക്‌സിൻ സ്വീകരിച്ചെത്തുന്ന സന്ദർശക വിസക്കാർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്‌നും നിര്‍ബന്ധമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നും പൂർണമായി വാക്‌സിൻ സ്വീകരിക്കാതെ ആളുകൾക്ക് ഖത്തറിൽ പ്രവേശനം അനുവദിക്കില്ല.
Read also: ജോർജ് ഫ്‌ളോയിഡ് വധക്കേസ്; മൂന്ന് യുഎസ് പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി