പാരിസ്: ഇത്തവണയും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുത്തമിട്ട് സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍. ഞായറാഴ്‌ച നടന്ന ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് നദാല്‍ 13-ാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം നമ്പര്‍ താരത്തെ നദാല്‍ കീഴടക്കിയത്. സ്‌കോര്‍: 6–0, 6–2, 7–5. നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടിയാണിത്.
ജയത്തോടെ 20 ഗ്രാന്‍ഡ്‌സ്ളാം നേടിയ സ്വിസ് താരം റോജര്‍ ഫെഡററുടെ റെക്കോഡിന് ഒപ്പമെത്താനും നദാലിന് കഴിഞ്ഞു. മാത്രവുമല്ല ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും ഇനി നദാലിന് സ്വന്തം.
രണ്ടു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തിനൊടുവിലാണ് നദാല്‍ വിജയം കൊയ്‌തത്. തികച്ചും ഏകപക്ഷീയമായ ഫൈനല്‍. 45 മിനിറ്റ് മാത്രം നീണ്ട ഓപ്പണിങ് സെറ്റ് സ്വന്തമാക്കിയായിരുന്നു നദാല്‍ മല്‍സരത്തിന്റെ ഗതി തനിക്ക് അനുകൂലമാക്കിയത്. രണ്ടാം സെറ്റിലും സ്ഥിതി മറിച്ചായിരുന്നില്ല. രണ്ടാം സെറ്റ് 6–2ന് നദാല്‍ സ്വന്തമാക്കിയപ്പോള്‍ ജോക്കോവിച്ച് ഒന്ന് പൊരുതി നോക്കിയത് മൂന്നാം സെറ്റില്‍ മാത്രം. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ വെറും രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് നദാല്‍ പരാജിതനായത്. കരിയറില്‍ 56 തവണ ഏറ്റുമുട്ടിയതില്‍ ജോക്കോവിച്ചിനെതിരേ നദാലിന്റെ 27-ാം വിജയം കൂടിയാണിത്. കൂടാതെ 16 ഗ്രാന്‍ഡ്‌സ്ളാം പോരാട്ടങ്ങളില്‍ 10-ാം വിജയവും. ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ പരസ്‌പരം എട്ടു തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ വിജയം ഏഴ് പ്രാവശ്യവും നദാലിന്റെ ഒപ്പമായിരുന്നു. അതേസമയം 2016-ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്.
Read Also: ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്