ന്യൂഡെൽഹി: ശ്വസിക്കാൻ പ്രാണവായു ഇല്ലാതെ രാജ്യം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിർത്തി വയ്‌ക്കാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന സമയത്ത് സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ പ്രവര്‍ത്തനം അനിവാര്യമല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
”സെന്‍ട്രല്‍ വിസ്‌ത അനിവാര്യമല്ല. കേന്ദ്രസര്‍ക്കാരിന് ഉള്‍ക്കാഴ്‌ച അനിവാര്യമാണ് ” ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിന്റെയും ഓക്‌സിജന്റെയും മരുന്നിന്റെയും ലഭ്യത കുറയുന്നതിന്റെയും കാരണം കേന്ദ്രസര്‍ക്കാരിന്റെ അനാസ്‌ഥയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പശ്‌ചിമ ബംഗാളിലെ തന്റെ എല്ലാ തിരഞ്ഞെടുപ്പ് റാലികളും രാഹുല്‍ റദ്ദാക്കിയിരുന്നു.
ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം എന്നതില്‍ നിന്നും ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ മൂന്നിലൊന്ന് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.
അടിയന്തിരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചും പരമാവധി ഫണ്ടുകള്‍ ചെലവഴിച്ചും രാജ്യത്തെ മരണസംഖ്യ കുറക്കാനും ഇന്ത്യന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കാനുമായി ഇടപെടേണ്ട സര്‍ക്കാര്‍ വാക്‌സിൻ വിതരണം പോലും സ്വകാര്യവൽക്കരിക്കുകയും ഒരുജനതയെ തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്‌തു. അതേസമയം കോടികള്‍ ചെലവഴിച്ചുകൊണ്ട് ബിജെപിയുടെ സ്വപ്‌നപദ്ധതി നടപ്പിലാക്കാൻ ഉണർന്നു പ്രവർത്തിക്കുന്നുമുണ്ട്.
രാജ്യത്ത് സൗജന്യ വാക്‌സിൻ നൽകുമെന്ന് കൊട്ടിഘോഷിച്ച കേന്ദ്ര സർക്കാർ അതിൽ നിന്നും നിഷ്‌പ്രയാസം പിൻമാറുന്ന കാഴ്‌ചയാണ് കണ്ടത്. 201 കോടി രൂപ ചിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ ഓക്‌സിജൻ പ്ളാന്റുകൾ നിർമിക്കാൻ പണികൾ തുടങ്ങിയ സർക്കാർ സെൻട്രൽ വിസ്‌തയിലെ പാർലമെന്റ് മന്ദിരത്തിനായി മാത്രം നീക്കി വച്ചിരിക്കുന്നത് 971 കോടി രൂപയാണ്. രാജ്യം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും കൈയും കെട്ടി നോക്കി നിൽക്കുന്ന സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ രൂക്ഷ വിമർശങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.
Read also: ‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്