ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദർശാനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കാണുന്നതിനും വസ്‌തുതകൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനമെന്ന് കത്തിൽ പറയുന്നു. യുപിയിൽ നിന്നും ബംഗാളിൽ നിന്നുമുള്ള ചില രാഷ്‌ട്രീയ പാർട്ടികൾക്ക് അനുമതി നൽകിയത് പോലെ കോൺഗ്രസ് സംഘത്തിനും അനുമതി നൽകണമെന്ന് കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, ലഖിംപൂർ ഖേരി സംഘർഷം അന്വേഷിക്കാൻ പ്രത്യേക ആറംഗ സംഘത്തെ യുപി സർക്കാർ നിയോഗിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറെന്ന് നേരത്തെ തന്നെ യോഗി ആദ്യത്യനാഥ് വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
ലഖിംപൂർ യാത്രക്കിടെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് എതിരെയും പ്രതിഷേധം കനക്കുകയാണ്. സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലാണ് പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ കാണാൻ എത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ യുപി പോലീസ് തടഞ്ഞിരുന്നു. ലഖ്‌നൗ വിമാനത്താവളത്തിൽ വച്ചാണ് യുപി പോലീസ് ബാഗെലിനെ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് ബാഗെൽ ലഖ്‌നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഞായറാഴ്‌ച നടന്ന അക്രമ കേസിൽ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന് പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു മുന്നറിയിപ്പ് നൽകി. പ്രിയങ്കയുടെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രതികാരം വീട്ടൽ ആണെന്നാണ് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ആരോപണം.
Also Read: പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ ഫീസിൽ എട്ടിരട്ടി വർധന