ന്യൂഡെൽഹി: പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷൻ തുക വർധിപ്പിച്ചു. നിലവിലെ ഫീസിന്റെ എട്ടിരട്ടിയാണ് വർധനവ്. അടുത്ത വർഷം ഏപ്രിൽ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.
പഴയ വാഹനങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുക എന്നതാണ് രജിസ്‌ട്രേഷൻ ഫീസ് വർധനയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ സ്‌ക്രാപ്പേജ് പോളിസിയുടെ ഭാഗമായാണ് നടപടി. ഇത് വിജ്‌ഞാപനം ചെയ്‌ത് ഗതാഗത മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് കാറിന് 5,000 രൂപയാണ് പതിനഞ്ച് വർഷം കഴിഞ്ഞാൽ റീ- രജിസ്‌ട്രേഷന് നൽകേണ്ടി വരിക. നിലവിലിത് 600 രൂപയാണ്. ബൈക്കിന് നിലവിൽ 300 രൂപയുള്ളത് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് നിലവിൽ 1,500 രൂപയാണ് ഈടാക്കുന്നത്. ഇത് 12,500 രൂപയാക്കിയും വർധിപ്പിച്ചു.
ഇതോടൊപ്പം രജിസ്‌ട്രേഷൻ പുതുക്കാൻ വൈകിയാൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ പിഴ നൽകേണ്ടി വരും. വാണിജ്യ വാഹനങ്ങൾക്ക് പിഴത്തുക 500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് പുതുക്കുന്നത് വൈകിയാലും പിഴ നൽകേണ്ടി വരും.
സ്വകാര്യ വാഹനങ്ങൾ ഓരോ അഞ്ച് വർഷം കൂടുമ്പോഴും വാണിജ്യ വാഹനങ്ങൾ എട്ട് വർഷം കൂടുമ്പോഴുമാണ് പുതുക്കേണ്ടത്. ഓരോ വർഷവും ഫിറ്റ്‌നസ് പുതുക്കുകയും വേണമെന്ന് പുതിയ വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കുന്നു.
Also Read: ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ