ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ വ്യക്‌തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു.
2019ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ ‘മോദി’ പരാമർശം ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രദീപ് മോദി എന്ന വ്യക്‌തിയാണ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. ജാർഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചൈബസയിലുമാണ്.
അതേസമയം, മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വിധി പറയാതെ കേസ് മാറ്റിവച്ചിരുന്നു. കേസിൽ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കോടതി, വേനലവധിക്ക് ശേഷം വിധി പറയാമെന്ന് വ്യക്‌തമാക്കി. കേസിൽ ഇടക്കാല സ്‌റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത തുടരും.
Most Read: അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി