കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നാണ് മുക്കം പോലീസ് ഇന്‍സ്‌പെക്‌ടർ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അശ്വതിയെ പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. നേരത്തെ തട്ടിപ്പിന്റെ ഇടനിലക്കാരായ മുക്കത്തിനടുത്ത വല്ലത്തായിപാറ മണ്ണാര്‍ക്കണ്ടി എംകെ ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ മണ്ഡക പറമ്പില്‍ ബാബു എന്നിവര്‍ പിടിയിലായിരുന്നു.
ഷൊര്‍ണൂര്‍ സ്വദേശിയാണെന്നും അവിടെ റെയില്‍വേയിലാണ് ജോലിയെന്നും പറഞ്ഞാണ് അശ്വതി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ മെയില്‍ ഐഡി ഉണ്ടാക്കിയാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ക്ളര്‍ക്ക് ഉള്‍പ്പടെ വിവിധ തസ്‌തികകളില്‍ ജോലി വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ് നടത്തിയത്.
50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് പലരില്‍നിന്നായി വാങ്ങിയത്. അഞ്ഞൂറോളംപേര്‍ തട്ടിപ്പിനിരയായതായാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം തട്ടിപ്പുകാരില്‍ പലരും ബിജെപി ബന്ധമുള്ളവരാണെന്ന് അന്വേഷണസംഘം പറയുന്നു. തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഷിജു എംകെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പികെ കൃഷ്‌ണദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് തട്ടിപ്പ് നടത്തിയിക്കുന്നത്.
Most Read: അമ്മയും കുഞ്ഞും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെ മൊഴിയെടുത്തു