പെട്ടിമുടി: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. ആറു മാസം പ്രായമായ കുഞ്ഞും ഇതിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനിയും 28 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനി വ്യക്തമാക്കുന്നത്.
കനത്ത മഴയും മൂടൽ മഞ്ഞും തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിവസമായിരുന്നു. എട്ട് മൃതദേഹങ്ങൾ പുഴയിൽ നിന്നും ഒൻപത് മൃതദേഹങ്ങൾ ചെളിയിൽ നിന്നുമാണ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം എല്ലാവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസത്തോടെ പോലീസ് നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും തുടങ്ങി. ഞായറാഴ്ച രാവിലെ മുതൽ പത്ത് മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഓരോ മേഖലയിലെയും മണ്ണ് മാറ്റി തിരച്ചിൽ നടത്തി. മൃതദേഹങ്ങൾ കിടന്ന മൂന്നിടങ്ങൾ പോലീസ് നായകളാണ് കണ്ടെത്തിയത്. ആളുകൾ പുഴയിൽ ഒലിച്ചു പോയിരിക്കാമെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തീരപ്രദേശങ്ങളിലും ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതിനിടയിൽ ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയുണ്ടാക്കി. അദ്ദേഹത്തെയും യൂണിറ്റിലുള്ള മറ്റ് സേനാംഗങ്ങളെയും തിരിച്ചയച്ചു.
മൂന്നു തലമുറകളായി മൂന്നാറിൽ കഴിയുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. അരുൺ മഹേശ്വരൻ(39), പവനത്തായി(53), ചെല്ലദുരൈ(53), തങ്കമ്മാൾ ഗണേശൻ (45), തങ്കമ്മാൾ (45), ചന്ദ്ര(63), മണികണ്ഠൻ(22), റോസ്‌ലിൻ മേരി (53), കപിൽ ദേവ് (25), അഞ്ജു മോൾ (21), സഞ്ജയ് (14), അച്യുതൻ (52), ലക്ഷണശ്രീ(7), ഗായത്രി(25), സരസ്വതി(60), എസയ്യ(55), ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്.