ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ലോകേഷ് പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.
“അവര്‍ ശക്‌തരായ ആളുകളെ ദുര്‍ബലരാക്കുന്നു, ആളുകളെ ഒരു വരിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു. വേലി തന്നെ വിള തിന്നുകയാണ്, അപ്പോള്‍ ആര്‍ക്കാണ് ആ വിളകളെ സംരക്ഷിക്കാന്‍ സാധിക്കുക”- എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിക്ക് പിന്നാലെ ലോകേഷ് ശര്‍മ ട്വീറ്റ് ചെയ്‌തത്. പിന്നീട് തന്റെ ട്വീറ്റിന് ലോകേഷ് മാപ്പ് പറയുകയും ചെയ്‌തിരുന്നു.
ഗെഹ്‌ലോട്ടുമായി ഒരു ദശാബ്‌ദത്തിലേറെ ബന്ധമുള്ള ആളാണ് ശര്‍മ. 2018 ഡിസംബറില്‍ ഗെഹ്‌ലോട്ട് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് അലോക് ശര്‍മയെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അമരീന്ദറിനോട് മാറിനില്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തുനിന്ന് രാജിവെച്ചത്.
അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അദ്ദേഹത്തെ കൈവിട്ടത്. തുടർന്നാണ് രാജി വെക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്‌തിപ്പെട്ടത്.
Read also: സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി; ബെംഗളൂരുവിൽ മലയാളി ഉൾപ്പടെ അറസ്‌റ്റിൽ