ഭോപ്പാൽ : പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മഹാരാഷ്‌ട്രക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി രാജസ്‌ഥാൻ സർക്കാറും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ 1 മുതല്‍ 9 വരെയുള്ള ക്ളാസുകൾ, ജിംനേഷ്യം, മള്‍ട്ടിപ്ളക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അഭയ് കുമാറാണ് നിർദേശങ്ങൾ പുറത്തുവിട്ടത്.
സംസ്‌ഥാനത്ത് ഇന്ന് മുതൽ ഏപ്രിൽ 19ആം തീയതി വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോഗവ്യാപനം കണക്കിലെടുത്ത് പരിപാടികൾക്കായി കൂട്ടം കൂടുന്ന ആളുകളുടെ എണ്ണം 100 ആയി കുറച്ചിട്ടുണ്ട്. കൂടാതെ അവസാന വർഷ വിദ്യാർഥികൾ ഒഴികെയുള്ള കോളേജ് വിദ്യാർഥികൾക്കും ക്‌ളാസ് ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. എന്നാൽ മുൻകൂർ അനുമതിയോടെ പ്രാക്‌ടിക്കൽ പരീക്ഷകൾ നടത്താമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സമയങ്ങളിൽ ഭക്ഷണ ഡെലിവറി അനുവദിക്കും. അതേസമയം തന്നെ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് നിലവിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ രൂക്ഷമായി ഉയർന്നതോടെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ഭാഗികമായി ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also : കഴക്കൂട്ടത്ത് ത്രികോണ മൽസരം; കടകംപള്ളി സുരേന്ദ്രൻ