തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം, വികസനത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും ജനം വിധി എഴുതുകയെന്നും കടകംപള്ളി പറഞ്ഞു.
ക്യാപറ്റൻ പരാമർശത്തോടും കടകംപള്ളി പ്രതികരിച്ചു. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്നും കപ്പലിന്റെ കപ്പിത്താനെ പോലെ ആണ് പിണറായി നാട് നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ കടകംപള്ളി വിമർശനം ഉന്നയിച്ചു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആദ്യാവസാനം സജീവമായിരുന്ന രാഹുൽ ഗാന്ധിക്ക് കേരള രാഷ്‌ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് അതുകൊണ്ട് തന്നെ പ്രസക്‌തിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
കഴക്കൂട്ടത്ത് ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി യുഡിഎഫും ബിജെപിയും ജനങ്ങളെ സമീപിപ്പിക്കുമ്പോൾ മണ്ഡലത്തിലും സംസ്‌ഥാനത്താകെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കടകംപള്ളി സുരേന്ദ്രൻ വോട്ട് തേടുന്നത്.
Also Read: അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി ഇന്ന്