ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറി. ആരോഗ്യ പ്രശ്‌നങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം എടുത്തതിൽ തന്നോട് ക്ഷമിക്കണമെന്നും രജനി വാർത്താക്കുറിപ്പിൽ അറിയിച്ചു
ഡിസംബര്‍ 31ന് രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായ സമയത്താണ് രക്‌തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്‌തിരുന്നു.
എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതും ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കവും ആരോഗ്യസ്‌ഥിതിയെ മോശമായി ബാധിക്കാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ രാഷ്‌ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
Read also: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷൻ മരിച്ച നിലയിൽ; ആത്‍മഹത്യയെന്ന് നിഗമനം