ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി കുടുംബാംഗങ്ങൾ. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും, അവ വിശ്വസിക്കരുതെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. 70കാരനായ താരത്തിന്റെ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
രജനികാന്തിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ നിലവിൽ 30 പോലീസുകാരെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്. കൂടാതെ നിലവിൽ ആശുപത്രിയിൽ എത്തുന്ന മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാരുടെയും, 4 വനിതാ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
രജനികാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഡെൽഹിയിൽ ദേശീയ പുരസ്‌കാര ചടങ്ങിൽ നിന്നും ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിച്ചശേഷം അദ്ദേഹം ചെന്നൈയിൽ മടങ്ങി എത്തിയത്. തുടർന്ന് വ്യാഴാഴ്‌ച ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
Read also: വിഡി സതീശനെതിരായ അൻവറിന്റെ ആരോപണങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി