ഇന്ത്യക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുക ആണെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
‘സംശയാസ്‌പദമായ തരത്തില്‍ തുടര്‍ച്ചയായി’ ആക്രമണങ്ങള്‍ നടക്കുന്നതു കൊണ്ടാകാം ഇന്ത്യയില്‍ മാത്രം വെബ്സൈറ്റ് ലഭ്യമാക്കി ഇരിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് രാജ്യസഭാ വെബ്സൈറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് മെയില്‍ ലഭിക്കുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ ലോക്ഭയുടേയും രാജ്യസഭയുടേയും വെബ്സൈറ്റുകള്‍ ഒക്ടോബര്‍ പകുതി വരെ ഒരു മാസത്തേക്ക് ‘ജിയോഫെന്‍സ്’ (geofence) ചെയ്‌തിരിക്കുക ആണെന്ന് അറിഞ്ഞു- ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.
രണ്ട് വെബ്സൈറ്റുകളുടേയും ചുമതലയുള്ള നാഷണല്‍ സെന്ററിലെ ഒരു ഇൻഫോർമാറ്റിക്‌സ് ഉദ്യോഗസ്ഥന്‍ സൈറ്റുകളുടെ ലഭ്യത ഒരു മാസത്തേക്ക് നിയന്ത്രിച്ചിരിക്കുക ആണെന്ന് സ്ഥിരീകരിച്ചു. ആഭ്യന്തര സുരക്ഷാ കാരണങ്ങളാല്‍ ആണിതെന്നും ഐടി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ എന്‍.ഐ.സി വ്യക്തമാക്കി.
ഇരു വെബ്സൈറ്റുകളിലും എംപിമാരുടെ പോര്‍ട്ടലിലും സംശയാസ്‌പദമായ ഇടപെടലുകള്‍ ഉണ്ടായന്ന് ഐടി മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊറിയ, ചൈന, ജപ്പാന്‍, സ്‌പെയിൻ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരിക്കുന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.