ന്യൂ ഡെൽഹി: വിവാദ കാർഷിക ബിൽ രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്നത് പ്രതിപക്ഷ എംപിമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോയതു കൊണ്ടാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ട പ്രതിപക്ഷം സീറ്റിൽ തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ എൻഡിടിവിയാണ് പുറത്തുവിട്ടത്.
കാർഷിക ബിൽ ഫിസിക്കൽ വോട്ടിനിടണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിംഗ് ശബ്ദ വോട്ടിനെ പിന്തുണക്കുകയായിരുന്നു. പ്രതിപക്ഷ എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണ് ശബ്ദ വോട്ട് നടത്തി ബിൽ പാസാക്കിയത് എന്നായിരുന്നു ഉപാദ്ധ്യക്ഷന്റെ വിശദീകരണം. എന്നാൽ ഈ വാദം തെറ്റാണെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാർഷിക ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന മൂന്ന് എംപിമാരിൽ രണ്ട് പേർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് എൻഡിടിവിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഉച്ചക്ക് 1.10ന് ഉള്ള വീഡിയോ ദൃശ്യങ്ങളിൽ, ബിൽ സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തിൽ പ്രമേയം കൊണ്ടുവന്ന ഡിഎംകെ എംപി തിരിച്ചി ശിവ ഈസമയം തന്റെ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു. അതിനു ശേഷം കേരളത്തിൽ നിന്നുള്ള സിപിഎം എംപി കെകെ രാഗേഷിന്റെ പ്രമേയമാണ് ഉപാദ്ധ്യക്ഷന്റെ മുമ്പിലെത്തിയത്. 1.11നായിരുന്നു കെകെ രാഗേഷ് പ്രമേയം കൊണ്ടുവന്നത്. ആ സമയം അദ്ദേഹം തന്റെ 92-ാം ഇരിപ്പിടത്തിൽ തന്നെ ഉള്ളതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രമേയവും എംപി ഇരിപ്പിടത്തിൽ ഇല്ലെന്ന് പറഞ്ഞ് ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.
Kerala News: കോവിഡ്: അതീവ ജാഗ്രത പുലര്ത്തണം
വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ അംഗങ്ങൾ സീറ്റിലില്ലെന്ന സർക്കാർ ആരോപണം ശുദ്ധ നുണയാണെന്ന് കെകെ രാഗേഷിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സഭാ നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും തന്റെ ഭരണഘടനാപരമായ അവകാശങ്ങളും സഭാ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്നും കെകെ രാഗേഷ് പറഞ്ഞു.
എൻഡിടിവിയുടെ വാർത്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ട്വിറ്ററിൽ പങ്കുവച്ചു. “പ്രതിപക്ഷം വോട്ടിനിടാൽ ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ ബിൽ പാസാക്കിയത് നിയമ ലംഘനമാണ്. എന്നിട്ടും ലജ്ജയില്ലാത്ത രാജ്യസഭാ ഉപാദ്ധ്യക്ഷൻ പറയുന്നത് വോട്ടിംഗ് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം ഇരിപ്പിടത്തിൽ ഇല്ലായിരുന്നു എന്നും അതുകൊണ്ട് വോട്ടിംഗ് നടത്തേണ്ട ആവശ്യമില്ലെന്നുമാണ്. പക്ഷേ രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ വാദം തെറ്റാണെന്ന് ടിവി വീഡിയോ ദൃശ്യങ്ങൾ പറയുന്നു,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
After ‘passing’ the farm bills in RS without voting, in violation of the rules, since the opp asked for a vote; the shameless Dy Chairman Harivansh says that Opp MPs were not in their seats & so their asking for voting was not valid. But TV footage contradicts the Dy Chairman https://t.co/gn4KvOcWdr
— Prashant Bhushan (@pbhushan1) September 27, 2020