കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണ കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കസ്‌റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്‌ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഇതിന് അർജുൻ ആയങ്കി മറുപടി നൽകിയിരുന്നില്ല.
അതേസമയം, രാമനാട്ടുകര അപകടക്കേസിൽ അന്വേഷണം തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്‌റ്റുമായി അർജുൻ ആയങ്കി രംഗത്തെത്തി. അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരായി സത്യം തെളിയിക്കുമെന്ന് അർജുൻ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ പറയുന്നു. ഇഷ്‌ടപ്പെടുന്ന പ്രസ്‌ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്‌തിപരമായി നടത്തുന്നതാണെന്നും അർജുന്റെ ഫേസ്ബുക്ക് പോസ്‌റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ഒളിവിലായിരുന്നു അർജുൻ.
അർജുന് സിപിഎമ്മുമായി യാതൊരു ബന്ധവും ഇല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സിപിഎമ്മിനു വേണ്ടി സൈബർ പ്രചാരണം നടത്താൻ ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചിട്ടില്ല എന്നും ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.
Most Read: വിസ്‌മയ കേസ്; കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും