കാസറഗോഡ്: ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ശബരിമലയിലെ ഭക്‌തരെ സംരക്ഷിക്കാനുള്ള നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കേരളം രണ്ടാമൂഴം നല്‍കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണ്. ചരിത്രത്തിലെ അപഹാസ്യ ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഗെയില്‍ അടക്കം വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ചു. സ്വന്തമായി ഒരു പദ്ധതി പോലും നടപ്പിലാക്കാനായില്ല. അഴിമതി ശാസ്‍ത്രീയമായി നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ആരോപണം.
കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് യാത്ര ഉൽഘാടനം ചെയ്‌തുകൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്‌ചലമായി എന്നും വികസനം പ്രഖ്യാപിക്കുക മാത്രമല്ല യഥാർഥ്യമാക്കുകയാണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. രണ്ടാം തീയതി രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി എംപി ഉൽഘാടനം ചെയ്യും.
Read also: മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി