കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേറ്റു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനെ തുടർന്നാണിത്. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വിക്രമസിംഗെയെ പ്രതിപക്ഷ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയിരുന്നു.
പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ തന്റെ പ്രത്യേക അധികാരപദവികൾ ഒഴിയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഗോട്ടബയ അതിന് തയ്യാറായില്ല. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയും വിക്രമസിംഗെ പ്രസിഡണ്ടുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് വിക്രമസിംഗെ എത്തുന്നത്.
എല്ലാ പാർട്ടികളെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് കൊണ്ട് പ്രസിഡണ്ട് അറിയിച്ചിരുന്നു . സർക്കാരിൽ രാജപക്‌സെ കുടുംബത്തിൽ നിന്നുള്ള ആരും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രത്യേക അധികാരങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നും പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ അറിയിച്ചു.
അതേസമയം, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉൾപ്പടെ 13 പേർക്ക് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം സമാധാനപരമായി സമരം നടത്തിയിരുന്ന പ്രക്ഷോഭകാരികളെ മഹിന്ദ രാജപക്‌സെയുടെ അനുയായികൾ ആക്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ വലിയ കലാപമാണ് രാജ്യത്ത് നടന്നത്. കേസുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ് രാജ്യം വിടുന്നത് വിലക്കി മഹിന്ദ രാജപക്‌സെക്ക് എതിരെ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read also: ഹിന്ദു രാഷ്‍ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്‍എ