ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രഞ്ജൻ ഗൊഗോയ് ആയിരിക്കുമെന്നാണ് തരുൺ ഗൊഗോയ് പറയുന്നത്.
“ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ രഞ്ജൻ ഗൊഗോയിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നാണ് എന്റെ ഉറവിടങ്ങളിൽ നിന്നു കേൾക്കുന്നത്. അസമിലെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയർത്തിക്കാട്ടുമെന്ന് ഞാൻ സംശയിക്കുന്നു.”- ഗൊഗോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഇതെല്ലാം രാഷ്ട്രീയത്തിന്റെ കാര്യമാണ്. അയോദ്ധ്യ രാമക്ഷേത്ര കേസ് വിധിന്യായത്തിൽ രഞ്ജൻ ഗൊഗോയിയുടെ വിധിയിൽ ബി.ജെ.പി സന്തുഷ്ടരായിരുന്നു. പിന്നീട് രാജ്യസഭാ നാമനിർദ്ദേശം സ്വീകരിച്ച് പടിപടിയായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജ്യസഭാ അംഗത്വം നിരസിക്കാതിരുന്നത്? മനുഷ്യാവകാശ കമ്മീഷന്റെയോ മറ്റ് അവകാശ സംഘടനകളുടെയോ ചെയർമാനാകാൻ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ അഭിലാഷമുണ്ടായിരുന്നു, അതിനാലാണ് അദ്ദേഹം നാമനിർദ്ദേശം സ്വീകരിച്ചത് ”- തരുൺ ഗൊഗോയ് ആരോപിച്ചു.
അസമിൽ കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി താൻ ആയിരിക്കില്ലെന്നും തരുൺ ഗൊഗോയ് വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിൽ നിന്നു പറിച്ചെറിയാൻ ബദ്രുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), ഇടത്- പ്രാദേശിക പാർട്ടികൾ എന്നിവരെ ഒപ്പം കൂട്ടി വിശാല സഖ്യം രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.