കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മല്ലികാ ഗോപിനാഥ് അറിയിച്ചു.
പീഡനക്കേസിൽ അറസ്‌റ്റിലായ മെഡിക്കൽ കോളേജ് ജീവനക്കാരൻ എംഎം ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവർത്തകരിൽ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. നഴ്‌സിങ് അസിസ്‌റ്റന്റ്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ദിവസവേതനക്കാർ തുടങ്ങിയവർ മുറിയിൽ ഔദ്യോഗിക വേഷത്തിലെത്തി മൊഴി മാറ്റാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് യുവതി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു.
ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്‌തമാക്കിയിരുന്നു. നഷ്‌ടപരിഹാരം വാങ്ങി കേസ് ഒതുക്കി തീർക്കണമെന്നും സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രി അധികൃതർക്കും നൽകിയ മൊഴി കളവാണെന്ന് പറയണമെന്നും ഇവർ നിർബന്ധിച്ചെന്നായിരുന്നു ആരോപണം. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപീകരിച്ച സമിതിക്ക് സൂപ്രണ്ട് റിപ്പോർട് നൽകി.
തുടർന്ന് അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, പിന്നീട് ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്.
Most Read: മാർക്ക് ലിസ്‌റ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകി പിഎം ആർഷോ- അന്വേഷണത്തിന് ഉത്തരവ്