തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കുന്നേലിന്റെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ്. തൃശൂർ മുണ്ടൂർ ഭാഗത്തെ ഒരു ചതുപ്പ് പ്രദേശത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. പ്രതിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഇവിടെ പ്രതിയ്‌ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇയാളെ സ്‌ഥലത്ത് എത്തിച്ച സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് ഒളിത്താവളം കണ്ടെത്തിയതും തിരച്ചിൽ നടത്തുന്നതും. പ്രതി തൃശൂരിൽ എത്തിയ ബിഎംഡബ്‌ള്യൂ കാറടക്കം നാല് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
എട്ടാം തീയതി രാവിലെ നാല് മണിക്കാണ് മാർട്ടിൻ കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് തൃശൂരിലേക്ക് പോയത്. തുടർന്ന് ഇയാൾ ഇവിടെ ഒളിവിൽ കഴിഞ്ഞെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സമീപ പ്രദേശങ്ങളിൽ ഇയാൾ ഉണ്ടാകാൻ ഇടയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മാർട്ടിൻ ജോസഫിന്റെ തൃശൂരിലെ വീട്ടിലും പോലീസെത്തി പലതവണ പരിശോധന നടത്തിയിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയും ചെയ്‌തു.
കണ്ണൂർ സ്വദേശിനിയെ കൊച്ചിയിലെ ഫ്ളാറ്റിൽ അതിക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയാക്കിയ സംഭവത്തിലാണ് മാർട്ടിൻ ജോസഫിനെ പോലീസ് തിരയുന്നത്. കഴിഞ്ഞ ലോക്ക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തിരിക്കുന്നത്.
Also Read: ‘ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി’; ക്രൈം ബ്രാഞ്ചിനോട് കെ സുന്ദരയുടെ മൊഴി