തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതിയുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവിൽ കഴിയണം.
2018 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയും ഭാര്യയും മകളും ഒരുമിച്ചാണ് കിടന്നിരുന്നത്. ഭാര്യയുടെ രക്ഷിതാക്കളും ഇവർക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നു. കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്‌ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടത്.
മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോൾ കുഞ്ഞ് കരയുകയല്ലാതെ മറുപടി പറഞ്ഞില്ല. പ്രതിയെ ഭാര്യക്ക് സംശയമുണ്ടായിരുന്നു. പ്രസവിച്ചത് മുതൽ കുട്ടി തന്റേതല്ലെന്നു പറഞ്ഞു പ്രതി ഭാര്യയോടു ബഹളം വെച്ചിരുന്നതാണു കാരണം. ഭാര്യക്ക് വേറെ ബന്ധമുണ്ടെന്നും ഇതു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞതു സംശയം വർധിപ്പിച്ചു.
ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽകേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മ കണ്ടു. ഇവർ ബഹളം വച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി ഇതാവർത്തിച്ചു. പിന്നെ കുട്ടിയെ രാത്രി അമ്മൂമ്മയുടെ അടുത്തു കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു ഡോക്‌ടർമാർ ഇടപെട്ടാണു പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികിൽസക്ക് ശേഷമാണ് കുട്ടിയുടെ മുറിവ് ഭേദമായത്.
പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രായം കുറവായതിനാൽ കുട്ടിയെ സാക്ഷിയാകാൻ പറ്റിയിരുന്നില്ല. കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്‌തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹനാണ് ഹാജരായത്.
Most Read: വാർഡിൽ ഇറങ്ങിയാൽ കാലുവെട്ടുമെന്ന് ഭീഷണി; ദീപുവിന്റെ മരണത്തിൽ എംഎൽഎയ്‌ക്ക് പങ്ക്