ഹൈദരാബാദ്: ശസ്‌ത്രക്രിയക്കായി കർഷകൻ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. തുടർന്ന് റെഡ്യ നായിക്കിന്റെ ദുരവസ്‌ഥയറിഞ്ഞ തെലങ്കാനയിലെ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാഥോഡ് കർഷകന് ധനസഹായം വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തി.
ഉദരസംബന്ധിയായ ശസ്‌ത്രക്രിയക്കായി നാല് ലക്ഷം രൂപയായിരുന്നു കർഷകന് ആവശ്യം. സ്വന്തം സമ്പാദ്യം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങി രണ്ടുലക്ഷം രൂപ റെഡ്യ സ്വരൂപിച്ചു. ഈ തുക ബാഗിലാക്കി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ചൊവ്വാഴ്‌ചയാണ് ആശുപത്രിയിൽ പണം നൽകേണ്ടിയിരുന്നത്. ഇതിനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടതായി റെഡ്യക്ക് മനസിലായത്. പണം മാറ്റി നൽകുമോ എന്നറിയാൻ പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
എന്തുചെയ്യണമെന്ന് അറിയാതെ വിഷമാവസ്‌ഥയിൽ ഇരിക്കെയാണ് മന്ത്രി സഹായ വാഗ്‌ദാനം ചെയ്‌തത്. പണം നഷ്‌ടമായതിനെ കുറിച്ചോ രോഗത്തെ കുറിച്ചോ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും ആവശ്യപ്പെടുന്ന ആശുപത്രിയിൽ ചികിൽസക്ക് സൗകര്യം ഒരുക്കാമെന്നും മന്ത്രി റെഡ്യക്ക് ഉറപ്പ് നൽകി. ഇദ്ദേഹത്തെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനായി റവന്യൂ ഓഫിസർമാരെയും മന്ത്രി ചുമതലപ്പെടുത്തി. തന്നെ സഹായിക്കാനായി മുന്നോട്ടെത്തിയ മന്ത്രിക്ക് നന്ദി പറയുകയാണ് കർഷകൻ.
Also Read: സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; ഡെൽഹി പോലീസ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല