കണ്ണൂർ: എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി. രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പോയി തെളിവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കോവിഡ് കാരണമാണ് അദ്ദേഹം അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാകാതിരുന്നത്. അദ്ദേഹത്തെ ചികിൽസിക്കേണ്ട എന്നാണോ പറയുന്നത്? അത് ന്യായമായ കാര്യമല്ലേ? മുഖ്യമന്ത്രി ചോദിക്കുന്നു. അദ്ദേഹം നൽകുന്ന തെളിവ് വെച്ച് കേന്ദ്ര ഏജൻസികൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ലൈഫ് പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരം; എന്ത് ത്യാഗം സഹിച്ചും മുന്നോട്ട് പോകും
എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികളെ ശിക്ഷിക്കണം എന്ന നിലയിലാണ് അന്വേഷണങ്ങള്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ‘നമ്മുടെ നിയമസംഹിതയുടെ പ്രധാന ഭാഗം ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂട എന്നതാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്ന അന്വേഷണത്തിന്റെ രീതി എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികളെ ശിക്ഷിക്കണം എന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.