കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ എന്തുത്യാഗം സഹിച്ചും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ നാലര വർഷത്തിൽ സംസ്‌ഥാന വികസനത്തിൽ വലിയ മുന്നേറ്റമാണുണ്ടായത്. പൂർത്തിയാകില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികൾ സർക്കാർ പൂർത്തീകരിച്ചു. ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ് സർക്കാരിന്റെ നേട്ടങ്ങൾ. ഇവ ഇല്ലാതാക്കാൻ ഒരു ശക്‌തിക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഐക്യമാണ് നാടിന്റെ കരുത്ത് . കോവിഡ് പ്രതിരോധം വിജയകരമായി സാധ്യമാക്കാൻ കാരണവും ഈ ഐക്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും നവകേരളം കെട്ടിപ്പടുക്കാനും ഈ ഐക്യം കൂടുതൽ ശക്‌തിപ്പെടണം. ഈ യോജിപ്പിന്റെ പതാക ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നത് ഇടതുപക്ഷ ജനാധപത്യ മുന്നണിക്കാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനർ എംഎം ഹസന്റെ പ്രസ്‌താവനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പ്രസ്‌താവന ഗൗരവതരമാണെന്നും പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരമാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ്. ലൈഫ് മിഷൻ ഇല്ലാതാക്കാനുള്ള പ്രതിപക്ഷ നീക്കം ജനം അംഗീകരിക്കില്ല. നശീകരണത്തിന്റെ രാഷ്‌ട്രീയമാണ് അവരുടെത്. യുഡിഎഫിന്റെ അസഹിഷ്‌ണുത തിരിച്ചറിഞ്ഞ് ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ വികസന, ജനക്ഷേമ കാര്യങ്ങളിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുളള വിവാദങ്ങൾ ദിനംപ്രതി സൃഷ്‌ടിക്കുന്നതിൽ ചിലർ അതീവ തൽപരരാണ്. നാലര വർഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും സംസ്‌ഥാന സർക്കാരിനുമേൽ ആരോപിക്കാൻ കഴിയാതിരുന്നവർ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ വ്യാജ ആരോപണങ്ങളുടെ ആരവവുമായി രംഗത്ത് എത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Also Read: കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി