ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് യുപിയിലും വേരുറപ്പിക്കാൻ മമത ലക്ഷ്യമിടുന്നത്. നേരത്തെ ത്രിപുര, അസം, ഗോവ എന്നിവിടങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
രാജ്യത്തിന്റെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് യുപിയിൽ നടക്കാനിരിക്കുന്നത് എന്നതാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അഖിലേഷുമായി സഖ്യം ഏർപ്പെടാൻ മമത ലക്ഷ്യമിടുന്നത്.
അതേസമയം ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ് പറഞ്ഞു.
ആര്‍എല്‍ഡി, എസ്ബിഎസ്‌പി, ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായും എസ്‌പി ചർച്ച നടത്തുന്നുണ്ട്. ഇവ അന്തിമഘട്ടത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്. കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു എസ്‌പി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇത്തവണ ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
Read also: ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത