ന്യൂഡെൽഹി: മികച്ച ഫലപ്രാപ്‌തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നത് മാറ്റി ആറ് മുതൽ എട്ടാഴ്‌ച വരെയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കില്‍ നാല് മുതല്‍ ആറാഴ്‌ചക്കിടയില്‍ എന്നായിരുന്നു.
60 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കെയാണ് ഡോസുകളുടെ ഇടവേള നീട്ടികൊണ്ടുള്ള പുതിയ നിർദേശം. ആസ്ട്രസെനക്ക വികസിപ്പിച്ച് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന് മാത്രമാണ് നിർദേശം ബാധകമാവുകയെന്നും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് നിലവിലെ ഇടവേള തന്നെ മതിയെന്നും കേന്ദ്രം അറിയിച്ചു.
പുതിയ ശാസ്‌ത്രീയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ (എന്‍ടിഎജിഐ), നാഷണല്‍ എക്‌സ്‌പേട്ട് ഗ്രൂപ്പ് ഓഫ് വാക്‌സീന്‍ അഡ്‌മിനിസ്‌ട്രേഷൻ തുടങ്ങിയവർ പരിശോധിച്ചെന്ന് കേന്ദ്രം അറിയിച്ചു.
ആറ് മുതല്‍ എട്ടാഴ്‌ചക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും. എന്നാല്‍ അതിലേറെ നീളാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നു. വാക്‌സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്‌ചക്കുള്ളിലാണ് ആന്റിബോഡി ഉൽപാദനം നടക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.
Read Also: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമില്ല; വിജ്‌ഞാപനമായി