ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്കോട്ടയിലെ കവാടത്തിന്റെ ഇരുവശത്തുമായി സ്‌ഥിതി ചെയ്യുന്ന ശവകുടീരങ്ങളിൽ ഒന്നിൽ കയറിയ ജസ്പ്രീത് സിങ് എന്ന 29കാരനെയാണ് ഡെൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
ന്യൂഡൽഹിയിലെ സ്വരൂപ് നഗർ നിവാസിയാണ് അറസ്‌റ്റിലായ ജസ്പ്രീത് സിങ്. നേരത്തെ ആക്രമണവുമായി ബന്ധപ്പെട്ട് സ്വരൂപ് നഗറിലെ തന്നെ മനീന്ദർ സിങ്ങിനെ ഡെൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് വാളുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചിരുന്നു.
ചെങ്കോട്ടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ നേരത്തെ തന്നെ ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അക്രമം നടത്തിയതെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരാണ് അറസ്‌റ്റിലായത്. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണത്തിൽ സുഖ്‌മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33), ഹർവീന്ദർ സിംഗ് (32) എന്നിവരെ പോലീസ് കഴിഞ്ഞ ആഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ