മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്‍കിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിര്‍ത്തിവെക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനോട് ആര്‍ബിട്രേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍- ലോജിസ്‌റ്റിക്‌സ് സംരംഭങ്ങള്‍ ഒന്നാകെ 24,713 കോടി രൂപക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് റീട്ടെയിലിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയായി. ആര്‍ബിട്രേഷന്‍ ജഡ്ജി വി.കെ. രാജയാണ് താല്‍കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആമസോണ്‍ വക്‌താവ് ഇക്കാര്യം സ്‌ഥിരീകരിച്ചു. ഉത്തരവ് നടപ്പാക്കണമെങ്കില്‍ ആമസോണിന് ഇന്ത്യന്‍ കോടതിയെ സമീപിച്ച് സമാന ഉത്തരവ് നേടേണ്ടതുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലുമായി ബന്ധപ്പെട്ട വ്യക്‌തമായ പ്ലാന്‍ ഒരാഴ്‌ചക്കകം സമര്‍പ്പിക്കാനും ആമസോണിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Read News: ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ
ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. മാത്രമല്ല, ഫ്യൂച്ചര്‍ സംരംഭങ്ങള്‍ വില്‍ക്കുമ്പോള്‍ ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറില്‍ വ്യവസ്‌ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ ആര്‍ബിട്രേഷനെ സമീപിച്ചത്. എന്നാല്‍, ഫ്യൂച്ചര്‍ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഫ്യൂച്ചര്‍ റീട്ടെയിലുമായി ബന്ധമില്ലെന്നുമായിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വാദം. റിലയന്‍സുമായുള്ള ഇടപാട് വിവിധ അനുമതികള്‍ ലഭിക്കാനുള്ളതിനാല്‍ പൂര്‍ത്തിയായിട്ടില്ല.