പാലക്കാട്: കൃഷിയ്‌ക്ക് കനത്ത വെല്ലുവിളിയായ മഴ മാറിയതോടെ ആശ്വാസത്തിലാണ് പാലക്കാട് ജില്ലയിലെ കർഷകർ. നിർത്താതെ പെയ്‌തിരുന്ന മഴയെ തുടർന്ന് നിർത്തിവെച്ച കൊയ്‌ത്ത് വീണ്ടും ആരംഭിച്ചു. വെള്ളം കയറി നെൽക്കതിരുകൾ വീണുപോയതിനാൽ പൂർണമായും കൊയ്‌തെടുക്കാനാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ വൻ കൃഷിനാശം ഉണ്ടായതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. മഴ മാറിയതോടെ എത്രയും വേഗത്തിൽ കൊയ്‌ത്ത് പൂർത്തിയാക്കാനാണ് കർഷകരുടെ ശ്രമം. നെല്ല് സംഭരണം വേഗത്തിലാക്കാൻ മില്ലുടമകളുമായി സർക്കാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. 17 ശതമാനം ഈർപ്പമുണ്ടെങ്കിലും നെല്ല് എടുക്കാമെന്നാണ് മില്ലുടമകൾ സർക്കാരിനെ അറിയിച്ചത്. ഇതിനായി കൂടുതൽ വാഹനങ്ങളും ചാക്കുകളും എത്തിക്കുന്നുണ്ട്.
മഴ മാറിയെങ്കിലും അടുത്ത ദിവസങ്ങളിൽ തുടർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ പരമാവധി വേഗത്തിൽ കൊയ്‌തെടുക്കാൻ ശ്രമിക്കുകയാണ് കർഷകർ.
Also Read: ദമ്പതികളെ മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ