നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി. കക്കാടം പൊയിലിലെ കുട്ടികളുടെ പാർക്ക് തുറക്കാനാണ് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്. പാർക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതേ തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. പാർക്കിന്റെ നിർമാണത്തിൽ പിഴവുള്ളതായി സംസ്‌ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റു തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോർട് ചെയ്‌തിരുന്നു. ഇത് നിലനിൽക്കേയാണ് ദുരന്തനിവാരണ അതോറിറ്റി പാർക്ക് ഭാഗികമായി തുറക്കാൻ ശുപാർശ ചെയ്‌തത്.
പ്രവർത്തനം സ്‌റ്റീൽ ഫെൻസിങ്ങിനുള്ളിൽ ആയിരിക്കണമെന്നും വാട്ടർ റൈഡുകൾ നിർമിച്ച സ്‌ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാർക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ബാക്കി നിർമാണങ്ങളിൽ അപകട സാധ്യതാ പരിശോധന നടത്തണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. കോഴിക്കോട് സ്‌ഥിതി ചെയ്യുന്ന സ്വകാര്യ ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തി. ഈ പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിലാകും പാർക്കിന് പൂർണ പ്രവർത്തനാനുമതി നൽകണമോയെന്ന് തീരുമാനിക്കുക.
Most Read| തലസ്‌ഥാനത്ത് ഇനി ഇ-ബസുകൾ മാത്രം; ശനിയാഴ്‌ച 60എണ്ണം കൂടി നിരത്തിലിറങ്ങും