മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്‌ളയാണ് ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന 31 മൽസരങ്ങൾ സെപ്‌റ്റംബർ- ഒക്‌ടോബർ മാസങ്ങളിലായാണ് നടക്കുക. ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്‌ഥ ആയിരിക്കുമെന്നും കോവിഡ് കേസുകൾ വർധിക്കുമെന്നും അതിനാലാണ് യുഎഇയിലേക്ക് ടൂർണമെന്റ് മാറ്റുന്നതെന്നും ബിസിസിഐ വ്യക്‌തമാക്കി.
കഴിഞ്ഞ ഐപിഎൽ സീസണിനും വേദിയായത് യുഎഇ തന്നെയായിരുന്നു. സെപ്‌റ്റംബർ 15 മുതൽ ഒക്‌ടോബർ 15 വരെയാകും മൽസരങ്ങൾ നടക്കുക. ഇംഗ്‌ളണ്ടിനെതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ശേഷം ഐപിഎൽ പുനരാരംഭിക്കാനാണ് ബിസിസിഐയുടെ പദ്ധതി.
മൂന്നാമത്തെ ടെസ്‌റ്റിനും നാലാമത്തെ ടെസ്‍റ്റിനും ഇടയിൽ ഒൻപത് ദിവസത്തെ ഇടവേളയുണ്ട്. ഇതു നാല് ദിവസമായി കുറച്ചാൽ ബിസിസിഐയ്‌ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ച് ടെസ്‌റ്റുകൾക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബിസിസിഐ ഇംഗ്‌ളണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടില്ല.
നിലവിൽ ബിസിസിഐയുടെ മുമ്പിൽ 30 ദിവസങ്ങളാണുള്ളത്. ഇന്ത്യ, ഇംഗ്‌ളണ്ട് ടീമുകൾക്ക് യുഎഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്കൗട്ട് മൽസരങ്ങൾക്കായും മാറ്റിവെക്കണം. ഇതോടെ 24 ദിവസത്തിൽ ബിസിസിഐയ്‌ക്ക് 27 മൽസരങ്ങൾ നടത്താൻ കഴിയും. ശനിയും ഞായറും രണ്ട് മൽസരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായും വരും.
Also Read: ‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി