ന്യൂഡെൽഹി: ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. യുഎസിന്റെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് പോലെ സ്വാതന്ത്ര്യം മുൻനിർത്തിയുള്ള ഗഹനമായ ആശയമായാണ് അമേരിക്കൻ ജനാധിപത്യത്തെ താൻ കാണുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോകത്തിലെ വിവിധ ജനാധിപത്യ വ്യവസ്‌ഥകളുടെ വീക്ഷണത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കവേയാണ് രാഹുലിന്റെ യുഎസിന് എതിരായുള്ള പരാമർശം. ചൈനയുടെയും റഷ്യയുടെയും പരുക്കൻ കാഴ്‌ചപ്പാടുകൾക്ക് എതിരെ ജനാധിപത്യ വ്യവസ്‌ഥ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്ന ബേൺസിനെ പ്രതിരോധിച്ചു കൊണ്ടാണ് യുഎസ് മൗനം പാലിക്കുന്നുവെന്ന് രാഹുൽ പറഞ്ഞത്.
ആരോഗ്യപരമായ രാഷ്‌ട്രീയ പോരാട്ടമാണ് പ്രതിപക്ഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഭരണകക്ഷിയായ ബിജെപി ഇന്ത്യയുടെ ഭരണഘടനാ സംവിധാനം മുഴുവനായി കൈപ്പിടിയിൽ ഒരുക്കിയിരിക്കുന്ന അവസ്‌ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ ഇടപെടൽ ഇന്ത്യയിൽ അസാധ്യമായി തീർന്നിരിക്കുകയാണ് എന്നും രാഹുൽ പറഞ്ഞു.
ആരോഗ്യപരമായ തിരഞ്ഞെടുപ്പിന് സംരക്ഷണം ഉറപ്പ് നൽകുന്ന നിയമവ്യവസ്‌ഥ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാദ്ധ്യമമേഖല ഉണ്ടായിരിക്കണം. സമ്പദ്‌ഘടന ഭദ്രമായിരിക്കണം. എന്നാൽ, ഇന്ത്യയിൽ ഇതൊന്നും നിലവിലില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ പെരുമാറ്റ രീതിയിൽ ഭൂരിഭാഗം ജനങ്ങളും അതൃപ്‍തരാണ്. കഴിയുന്നത്ര വേഗത്തിൽ അവരെ ഏകീകരിക്കേണ്ടത് ആവശ്യമാണ്. വികസനോൻമുഖമായ നയങ്ങളിൽ മാത്രം ഊന്നൽ നൽകാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലാകും താൻ പ്രാധാന്യം നൽകുന്നതെന്നും രാഹുൽ വ്യക്‌തമാക്കി.
Also Read: ‘സിപിഎമ്മിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല’; സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി