വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യുന്നതായി പരാതി. നീക്കം ചെയ്‌ത മണ്ണ് പ്രദേശത്ത് തന്നെ കൂട്ടിയിട്ട് പ്‌ളാസ്‌റ്റിക് കവർ കൊണ്ട് മൂടിയിരിക്കുകയാണ്. മഴ പെയ്‌താൽ ഈ മണ്ണ് ഒലിച്ചിറങ്ങി സമീപത്തെ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കും എത്താനുള്ള സാധ്യത ഏറെയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മഞ്ഞിലേരി ആദിവാസി കോളനി ഉൾപ്പടെ ഇരുപതോളം വീട്ടുകാർ ആശങ്കയോടെയാണ് കഴിയുന്നത്. കഴിഞ്ഞ മഴക്കാലത്ത് ക്വാറി പ്രദേശത്തുനിന്ന് മണ്ണ് ഒലിച്ചിറങ്ങിയിരുന്നു. വിവരം മൈനിങ് ആൻഡ് ജിയോളജി, സബ് കളക്‌ടർ ഓഫീസ് അധികൃതരെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ലെന്ന് ജനങ്ങൾ പറയുന്നു.
കാലവർഷം ശക്‌തമായാലുള്ള കെടുതികൾ തടയാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും കർമസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ പി കുഞ്ഞമ്മദ്, കെ. ദാമോദരക്കുറുപ്പ്, സലീം ബാവ, സി ഷൈജൽ, ഷാജി മഞ്ഞിലേരി തുടങ്ങിയവർ സംസാരിച്ചു.
Also Read: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം