കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. റനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്‌തമാകുന്നതിനിടെ ആണ് ഈ നീക്കം.
പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെന്റ് സമ്മേളനം ചേരും. എസ്ജെബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും. സ്‌പീക്കർ ആക്റ്റിംഗ് പ്രസിഡണ്ടാകണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ‘ഗോ ഹോം റനിൽ’ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. റനിൽ രാജി വെക്കാതെ പ്രസിഡണ്ട് ഓഫിസ് ഒഴിയില്ലെന്ന് പ്രക്ഷോഭകർ വ്യക്‌തമാക്കി. പ്രസിഡണ്ട് ഓഫിസിനകത്ത് വീണ്ടും പ്രക്ഷോഭകർ പ്രവേശിച്ചിട്ടുണ്ട്.
ഗോട്ടബയ രജപക്‌സെ ഇന്നലെയാണ് രാജിവെച്ചത്. ഇദ്ദേഹം ശ്രീലങ്കൻ സ്‌പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് ഇവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡണ്ടിന്റെ രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. വിക്രമസിംഗെയും രാജിവെക്കണം എന്ന് ഇന്നലെ തന്നെ ഇവർ ആവശ്യപ്പെട്ടിരുന്നു.
രാജി പ്രഖ്യാപിക്കാൻ തയ്യാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോട്ടബയ രജപക്‌സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോട്ടബയ കടന്നത്. ഒപ്പം ഭാര്യ യോമ രജപക്‌സെയും ഉണ്ട്.
മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവർ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്. ഗോട്ടബയ രാജിവെക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇരച്ചു കയറി. അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു.
Most Read: എന്താ..ല്ലേ! ചില്ലിക്കാശ് ചെലവില്ലാതെ ഇംഗ്‌ളണ്ടിൽ കറങ്ങി 75കാരി