ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട ആളുകളെ കണ്ടെത്താൻ എട്ടാം ദിവസവും ശ്രമം തുടരുന്നു. അപകടത്തിനിടെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുളക്കാൻ സാധിച്ച തുരങ്കത്തിലൂടെ ക്യാമറ ഉള്ളിലേക്ക് ഇറക്കി പരിശോധന നടത്താനാണ് രക്ഷാപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ക്യാമറ ഇറക്കി പരിശോധിച്ച ശേഷം രക്ഷാപ്രവർത്തകരെ തുരങ്കത്തിലേക്ക് ഇറക്കി തിരച്ചിൽ നടത്തും. പരിമിതമായ യന്ത്രങ്ങൾ മാത്രമേ ഈ ഭാഗത്ത് ഉപയോഗിക്കാൻ സാധിക്കൂ എന്നതാണ് ഇവിടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. 35 പേരോളം തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നത്.
റെയ്നിക്ക് മുകളിൽ കണ്ടെത്തിയ തടാകത്തിൽ വിദഗ്‌ധർ കൂടുതൽ പരിശോധന നടത്തി. വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്‌തമാക്കി. കൂടാതെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ തിരിച്ചറിയാൻ സാധിക്കാത്ത 26 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പോലീസ് അറിയിച്ചു. 12 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽപ്പെട്ട 166 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read also : ബത്തേരിയിലെ ട്രാഫിക് സംവിധാനം കർശനമാക്കാൻ നഗരസഭ