ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്‌ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്‌ഥാനങ്ങൾക്ക് വേണമെന്നും കേരളം സുപ്രീം കോടതിയിൽ വാദിച്ചു.
മറാഠാ സംവരണ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേരളം നിലപാട് വ്യക്‌തമാക്കിയത്. 1992ൽ ഇന്ദിര സാഹ്‌നി കേസിൽ വിധി പറഞ്ഞപ്പോൾ ഉള്ള സാഹചര്യങ്ങൾ അല്ല നിലവിലുള്ളത്. സാമ്പത്തിക പിന്നോക്കാവസ്‌ഥയും നിലവിൽ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി.
ഇന്ദിര സാഹ്‌നി കേസിൽ പറഞ്ഞ അമ്പത് ശതമാനത്തിൽ ഉൾപ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്‌ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കാൻ ഉയർന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടു.
സംവരണ വിഭാഗങ്ങളെ നിശ്‌ചയിക്കുന്നതുമായി ബന്ധപ്പെട്ട 102ആം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്‌ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിർത്തു. ഉദ്യോഗസ്‌ഥ തലത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിർമാണ സഭകൾക്കും ജന പ്രതിനിധികൾക്കുമാണ് സംവരണം നിശ്‌ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയിൽ വാദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പാശ്‌ചാത്തലത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
Read Also: ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി