കാസര്‍ഗോഡ്: തായന്നൂര്‍ മൊയോലം കോളനിയിലെ ആദിവാസി പെണ്‍കുട്ടി രേഷ്‌മ(19)യുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു.
പട്ടിക ജന സമാജത്തിന്റെയും യുവജന മഹിള സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ പങ്കെടുത്ത 60 കെപിജെഎസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
റോഡ് ഗതാഗതം തടസപ്പെടുത്തിയും കോവിഡ് മാനദണ്ഡം പാലിക്കാതെയും സമരം നടത്തിയതിനാണ് കേസ്.
കെപിജെഎസ് സംസ്‌ഥാന സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, മഹിളാ സമാജം സംസ്‌ഥാന സെക്രട്ടറി എംആര്‍ പുഷ്‌പ, യുവജന സമാജം സംസ്‌ഥാന പ്രസിഡണ്ട് എംകെ രാജീവന്‍, കെപിജെഎസ് പ്രതിരോധ ജാഗ്രത സേനാ ചെയര്‍മാന്‍ കെ രാജേഷ് മഞ്ഞളാംബര, ശ്രീധരന്‍ പറക്കാട്ട്, ടിഎം നാരായണന്‍, ആര്‍ ഇന്ദിര, കെഎം മധു, കെ മോഹനന്‍ തുടങ്ങി കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
തായന്നൂര്‍ മൊയോലത്തെ എംസി രാമന്റെ മകളായ രേഷ്‌മയെ 2011 മുതലാണ് കാണാതായത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അമ്പലത്തറ പോലീസ് കേസന്വേഷണം ആരംഭിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല.
Malabar News: സിമന്റ് ലോറിയിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിലായി