ന്യൂഡെല്‍ഹി: ഡെൽഹി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ‘വാതില്‍പ്പടി റേഷന്‍ വിതരണ’ത്തിന് തടയിട്ട കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റേഷന്‍ മാഫിയയുടെ സ്വാധീനത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
റേഷന്‍ മാഫിയ ശക്തമാണ്. റേഷന്‍ മാഫിയയെക്കുറിച്ചു പരിശോധിക്കാന്‍ ആദ്യമായി ഒരു സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഡെല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം കേന്ദ്രം നിര്‍ത്തിവെപ്പിച്ചു. പിസയും ബര്‍ഗറും സ്മാര്‍ട്ട് ഫോണുകളും വസ്ത്രങ്ങളും വീടുകളില്‍ എത്തിച്ചു നല്കാമെങ്കില് റേഷന്‍ മാത്രം എന്തുകൊണ്ട് എത്തിച്ചു കൂടാ; കെജ്രിവാൾ ചോദിച്ചു.
വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിയിൽ ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി നിലവിൽ വന്നാൽ റേഷന്‍ കാര്‍ഡ് ഉടമകള്‍ ധാന്യങ്ങളും മറ്റും കേന്ദ്ര സർക്കാർ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കില്‍ വാങ്ങേണ്ടിവരും എന്നായിരുന്നു കേന്ദ്രം പറഞ്ഞത്. സബ്സിഡികള്‍ സ്വീകരിക്കുന്നവര്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വാദം.
Read also: ലക്ഷദ്വീപ് വിഷയത്തിൽ ആശങ്ക; മോദിക്ക് കത്തയച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ