മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ കെ ഗോപാലകൃഷണൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മത-രാഷ്‌ട്രീയ നേതാക്കൾ ആവശ്യപെട്ട സാഹചര്യത്തിലാണ് കളക്‌ടറുടെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും കളക്‌ടർ അറിയിച്ചു.
ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന് നിർദേശിച്ച് കളക്‌ടർ ഉത്തരവ് ഇറക്കിയത് വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അധിക നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ.
ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ കളക്‌ടറുടെ ഉത്തരവിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്ത് എത്തിയിരുന്നു. കളക്‌ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്‌ചാത്തലത്തിൽ ലഭിച്ച അമിതാധികാരമാണ് കളക്‌ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, മലപ്പുറത്ത് മതസംഘടനകളുമായും രാഷ്‌ട്രീയ പാർട്ടി പ്രവർത്തകരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്‌താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. നിയന്ത്രണം സംസ്‌ഥാന തലത്തിൽ ഏർപ്പെടുത്തുന്നത് തിങ്കളാഴ്‌ച തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ